National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് വെയർ ഹൗസുകളിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
നസീറാബാദ് പ്രദേശത്തെ വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും ബാക്കിയുള്ളവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും പോലീസ് അറിയിച്ചു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നും അഗ്നിരക്ഷാസേന പറഞ്ഞു. 16 പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിനെതിരേ (എസ്ഐആർ) നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തുന്ന അനാവശ്യ തിടുക്കം ജനാധിപത്യ പ്രക്രിയയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയുടെ സമഗ്ര അവലോകനം ശ്രദ്ധാപൂർവം വേണ്ടത്ര സമയം നൽകി നടത്തേണ്ടതാണ്. എന്നാൽ, പശ്ചിമബംഗാളിൽ സംഭവിക്കുന്നത് അങ്ങനെയല്ല,. വോട്ടർമാർക്കു രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം ലഭിക്കുന്നില്ല. ഇത് വോട്ടർമാരോടും ഇന്ത്യൻ ജനാധിപത്യത്തോടുമുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ പേരുചേർക്കാൻ തനിക്കു നേരിട്ട ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചു.
“ഗ്രാമീണ ഇന്ത്യയിൽ ജനിച്ച പല ഇന്ത്യക്കാരെയുംപോലെ എനിക്കും ജനന സർട്ടിഫിക്കറ്റില്ല. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടിവന്നു. ഇതിന് സുഹൃത്തുക്കൾ സഹായിച്ചു. എന്നാൽ, സഹായിക്കാൻ സാധിക്കുന്ന സുഹൃത്തുക്കളില്ലാത്ത മറ്റുള്ളവരെക്കുറിച്ച് ഞാൻ ആശങ്കാകുലനാണ്” - അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിൽ ഉൾപ്പെടുന്നതിന് ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് പലപ്പോഴും സമൂഹത്തിലെ പിന്നാക്കക്കാർക്കു ബുദ്ധിമുട്ടാണ്. പുതുക്കിയ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടിവരുന്നതിന്റെ വർഗ പക്ഷപാതം ദരിദ്രർക്ക് എതിരായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നും സെൻ പറഞ്ഞു.
Kerala
കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും. വർഷങ്ങളായി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നതിനാല്‍ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. ഇത് പാർട്ടിയെ ദുര്‍ബലമാക്കി.
അതിനാൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഗ്രഹമെന്നും റിപ്പോര്‍ട്ടുണ്ട്. ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മറ്റ് സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സഖ്യത്തില്‍ പാര്‍ട്ടിക്ക് വളരാന്‍ കഴിയില്ലെന്നും ദീര്‍ഘകാലമായി മത്സരിക്കാത്ത മേഖലകളില്‍ കോണ്‍ഗ്രസ് തകരുമെന്നും ബംഗാളിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കണമെന്നാണ് നേതാക്കളുടെ പക്ഷം.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചിമബംഗാളിലെ ഹാൽദിയയിൽ പുതിയ നാവികസേന താവളം സ്ഥാപിക്കുന്നു. ചൈനയുടെ നാവിക പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും ബംഗ്ലാദേശും പാക്കിസ്ഥാനും ഉയർത്തുന്ന സുരക്ഷാഭീഷണി കണക്കിലെടുത്തുമാണ് വടക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ത്യയുടെ സമുദ്രസാന്നിധ്യം ശക്തിപ്പെടുത്തുന്നത്.
ചെറിയ യുദ്ധക്കപ്പലുകൾ വിന്യസിക്കാവുന്ന നാവിക ഡിറ്റാച്ച്മെന്റ് ആയിട്ടായിരിക്കും ഹാൽദിയയിലെ നാവിക താവളം പ്രവർത്തിക്കുകയെന്ന് ഉന്നത പ്രതിരോധവൃത്തങ്ങൾ വ്യക്തമാക്കി.
നിലവിലുള്ള ഹാൽദിയ ഡോക്ക് കോംപ്ലക്സിനെ നാവിക താവളത്തിനായി ഉപയോഗപ്പെടുത്തും. ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ, 300 ടണ്‍ ഭാരമുള്ള ന്യൂ വാട്ടർ ജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ തുടങ്ങിയവ പുതിയ നാവികതാവളത്തിൽ ഉണ്ടാകും. കൃത്യതയുള്ള ആക്രമണങ്ങൾക്കും നിരീക്ഷണത്തിനും ശേഷിയുണ്ടാകും.
National
കോൽക്കത്ത: ഇഡി റെയ്ഡിനെതിരേ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷനെതിരേയും പോർമുഖം തുറന്നു.
വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ പേരിൽ സംസ്ഥാനത്തെ സാധാരണ പൗരന്മാരെ നിരന്തരം ഉപദ്രവിക്കുന്ന നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ ഗ്യാനേഷ് കുമാറിന് മമത കത്തയച്ചു.
വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.
National
പാറ്റ്ന: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബംഗാളിനെ ബംഗ്ലാദേശ് ആക്കാനാണ് മമത ആഗ്രഹിക്കുന്നതെന്നും ഭരണഘടനയെ പോലും അവർക്ക് ബഹുമാനമില്ലെന്നും ഗിരിരാജ് കുറ്റപ്പെടുത്തി.
"ബംഗാളിലെ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ അത് തകർക്കുകയാണ്. അവർ ജനാധിപത്യത്തിന് എതിരാണ്. ഇഡി റെയ്ഡൊക്കെ തടസപ്പെടുത്തുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.'- ഗിരിരാജ് സിംഗ് വിമർശിച്ചു.
"ബംഗാളിനെ നുഴഞ്ഞുക്കയറ്റക്കാർക്ക് തീറെഴുതി കൊടുക്കാനാണ് മമത ശ്രമിക്കുന്നത്. നാടിനെ രക്ഷിക്കണമെങ്കിൽ അവരെ എത്രയും വേഗം അധികാരത്തിൽ നിന്ന് പുറത്താക്കണം. ഇനി മമതയെ ഒരിക്കലും ജയിപ്പിക്കരുത്.'-ഗിരിരാജ് സിംഗ് പറഞ്ഞു.
രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) യുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് രേഖകളും ഇലക്ട്രോണിക് തെളിവുകളും 'ബലമായി' എടുത്തുകൊണ്ടുപോയെിരുന്നു. ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗിരിരാജ് സിംഗ്.
Kerala
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ. കോൽക്കത്തയിലെ സാൾട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഭീഷണി സന്ദേശം ഇന്നലെ സി.വി. ആനന്ദബോസിന്റെ എഡിസിക്കാണ് ലഭിച്ചത്. ഭീഷണിയുടെ വിവരം രാജ്ഭവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
അതേസമയം, വധഭീഷണി വകവയ്ക്കാതെ കോൽക്കത്തയിലെ തെരുവിലൂടെ സി.വി. ആനന്ദബോസ് ഇന്ന് ഇറങ്ങി നടന്നു. വഴിയിലുള്ള കടയിൽ നിന്ന് ജനങ്ങൾക്കൊപ്പം ആനന്ദബോസ് ഭക്ഷണം കഴിച്ചു.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഐപാകിന്റെ ഓഫീസിലും സ്ഥാപനത്തിന്റെ മേധാവി പ്രതീക് ജെയ്നിന്റെ വസതിയിലും ഇഡി റെയ്ഡ്. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള ഐപാക് ഓഫീസിലും പ്രതീക് ജെയ്നിന്റെ ഫ്ളാറ്റിലുമാണ് പ്രധാനമായും തെരച്ചില്‍ നടന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ഐപാക്, 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ടിഎംസിയുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ്.
2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ടിഎംസിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ സ്ഥാപനമാണ്. റെയ്ഡ് വിവരം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതീക് ജെയ്നിന്റെ വസതിയിലെത്തി.
പുറത്തിറങ്ങവെ ഹാര്‍ഡ് ഡിസ്കും ഫയലുകളും കൈയിലേന്തി മാധ്യമങ്ങളോട് സംസാരിച്ച മമത, 'തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ ആന്തരിക രേഖകളും വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമമാണ് ഇതെന്ന്' ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷമായ ബിജെപിയുമായുള്ള രാഷ്ട്രീയ പോരിനിടയിലാണ് ഈ റെയ്ഡ്.
National
പാറ്റ്ന: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് സരൗഗി. ബംഗാളിൽ ബിജെപി തന്ന അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും സഞ്ജയ് അവകാശപ്പെട്ടു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുണ്ട്. അവർ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന കാര്യം ഉറപ്പാണ്. തൃണമൂൽ കോൺഗ്രസിനെ അവർ മടുത്തു. മമതാ സർക്കാരിനെതിരെ രൂക്ഷമായ ജനവികാരമുണ്ട്'-സഞ്ജയ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ബംഗാളിൽ തകർന്നടിയുമെന്നും ബിഹാർ ബിജെപി അധ്യക്ഷൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും പരാജയമാണ് മമതയെയും കൂട്ടരെയും കാത്തിരിക്കുന്നതെന്നും സഞ്ജയ് പറഞ്ഞു.
ബിജെപിയെ പാന്പെന്ന് വിളിച്ച് ആക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിക്കും സഞ്ജയ് മറുപടി കൊടുത്തു. ബിജെപി പാന്പല്ലെന്നും പാന്പാട്ടായാണെന്നും അഭിഷേകിനെ പോലുള്ള വിഷജീവികളെ തുരത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും സഞ്ജയ് പറഞ്ഞു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതയ്ക്ക് വേണ്ടി സംസ്ഥാനത്തെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും അഭിഷേക് അവകാശപ്പെട്ടു.
"ബിജെപി പാന്പാണ്. അവർ സ്നേഹത്തോടെ അടുത്ത് കൂടും. എന്നിട്ട് കൊത്തുകയും ചെയ്യും. അതുകൊണ്ട് അവരെ ഒരിക്കലും അടുപ്പിക്കരുത്. അവർ ഭരണത്തിലെത്തിയാൽ സംസ്ഥാനത്തെ തകർക്കും.'-അഭിഷേക് പറഞ്ഞു.
"തെരഞ്ഞെടുപ്പിൽ നിങ്ങൾ ബിജെപിക്ക് മറുപടി കൊടുക്കണം. ബംഗാളിൽ അവർക്ക് ഒരിക്കലും അധികാരത്തിലെത്താനാകില്ലെന്ന് അവരെ മനസിലാക്കി കൊടുക്കണം.'-സംസ്ഥാനത്തെ വോട്ടർമാരോട് അഭിഷേക് ആവശ്യപ്പെട്ടു.
അലിപുർദ്വാറിലെ ടിഎംസിയുടെ റാലിക്കിടെയായിരുന്നു അഭിഷേകിന്റെ പ്രതികരണം. ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നവരെ അധികാരത്തിലെത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തെ വികസനം തടയുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിയിലൂടെ മമത സർക്കാർ ജനങ്ങൾക്കു ഭാരമായെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താഹെര്പുരിൽ റാലിയെ സംബോധന ചെയ്യുകയായിരുന്നു മോദി.
അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണ്. അതുകൊണ്ടാണ് സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തെ (എസ്ഐആര്‍) അവര്‍ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പശ്ചിമബംഗാളിലെ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി ആസാമിലെത്തി. നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം ബിജെപി പ്രവർത്തകരുമായി ആശയവിനിമയവും പരിപാടികളിലുണ്ട്.
സന്ദർശനത്തിന്റെ ആദ്യദിനമായ ഇന്നലെ ആസാമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദൊളോയിയുടെ 80 അടി ഉയരമുള്ള പ്രതിമ മോദി അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ശിൽപി റം സുതർ രൂപകൽപന ചെയ്ത ശിൽപമാണിത്. കൂടാതെ, 4000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ലോകപ്രിയ ഗോപിനാഥ് ബർദോളോയ് വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും മോദി ഉദ്ഘാടനം ചെയ്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് തൻമോയ് ഘോഷ്. ബംഗാൾ എല്ലാ കാലത്തും തൃണമൂലിന്റെ കോട്ടയായിരിക്കുമെന്നും തൻമോയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെക്കുറിച്ചും തൻമോയ് പ്രതികരിച്ചു.
"പ്രധാനമന്ത്രി ബിജെപിയുടെ മാത്രം അല്ല. എല്ലാവരുടെയും ആണ്. അതുകൊണ്ട് അദ്ദേഹത്തിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ബിജെപിക്കാരനായിട്ടാണ് വരുന്നതെങ്കിൽ കാര്യമില്ല. സംസ്ഥാനത്ത് ഒരിക്കലും ബിജെപി ഭരണം നേടില്ല. എത്ര തവണ വന്നാലും ഫലം കിട്ടില്ല.'-തൻമോയ് പറഞ്ഞു.
"ബംഗാളിന്റെ മണ്ണ് ബിജെപിക്ക് അനൂകൂലമല്ല. ഇവിടെ അവരുടെ വിഭജന രാഷ്ട്രീയം വിലപോകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും ബിജെപി ഒരുപാട് ശ്രമിച്ചതാണ്. എന്നാൽ ഒന്നും നടന്നില്ല. ജനങ്ങൾ തൃണമൂലിനൊപ്പമാണ്.'-തൻമോയി കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുവാവ് വെട്ടിക്കൊന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക പോലീസ് സ്റ്റേഷന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) ലിമിറ്റഡിന്റെ കെൻഡുവ ആഷ് പോണ്ടിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം.
ആഷ് പോണ്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തിരുന്ന ആലം ഷെയ്ഖ്(48) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി പന്ന ഷെയ്ഖ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് പന്ന ഷെയ്ഖ്, ആലം ഷെയ്ഖിനെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയില്ല.
2015ൽ ജോറാപുകുരിയ ഗ്രാമത്തിൽ തർക്കത്തെ തുടർന്ന് കൊലപാതകം നടന്നിരുന്നു. പന്ന ഷെയ്ഖിന്റെ സഹോദരൻ തൗഫീഖ് ഷെയ്ക്കിനെ ആലം ഷെയ്ഖും ഒരുസംഘമാളുകളും വീട്ടിൽ നിന്നും വിളിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു.
സംഭവത്തിൽ ഫറാക്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആലം ഷെയ്ക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദീർഘകാലം ജയിലിൽ കഴിഞ്ഞ ആലം ഷെയ്ഖ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
തൗഫീഖ് ഷെയ്ഖിന്റെ കൊലപാതകത്തിന് ശേഷം, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ പന്ന ഷെയ്ക്ക് ഗ്രാമം വിട്ടുപോയിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ജോറാപുകുരിയയിലേക്ക് മടങ്ങിയെത്തി.
ഞായറാഴ്ച രാത്രി ആലം ഷെയ്ഖ് തന്റെ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ, പന്ന ഷെയ്ഖും മറ്റ് ചിലരും അദ്ദേഹത്തെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആലം ഷെയ്ഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ജംഗിപൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചു.
പന്ന ഷെയ്ഖ് ഗ്രാമത്തിലേക്ക് മടങ്ങിയതിനുശേഷം കുടുംബത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്ന് ആലം ഷെയ്ഖിന്റെ മൂത്ത സഹോദരനും തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ നബി ഷെയ്ഖ് പറഞ്ഞു.
"അവൻ തിരിച്ചെത്തിയതിനുശേഷം കുഴപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഭയപ്പെട്ടു, പക്ഷേ അവൻ എന്റെ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല'. നബി ഷെയ്ഖ് പ്രതികരിച്ചു.
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
National
കൊൽക്കത്ത: എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ സ്ത്രീകൾ അടുക്കള സാധനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കണമെന്ന് മമത പറഞ്ഞു.
കൃഷ്ണനഗറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. നിങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ സമ്മതിക്കരുത്. സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവർക്ക് പിന്നിൽ നിലയുറപ്പിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സ്ത്രീകളാണോ ബിജെപിയാണോ കൂടുതൽ ശക്തരെന്ന് തനിക്ക് കാണണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ബിജെപിയുടെ ഐടി സെൽ തയാറാക്കിയ ലിസ്റ്റുകൾ പ്രകാരം നടത്താനാണ് അവരുടെ പദ്ധതിയെന്നും മമത ആരോപിച്ചു.
ബിഹാറിന് കഴിയാത്തത് ബംഗാളിന് സാധിക്കുമെന്നും മമത അറിയിച്ചു. ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
National
ബഹറാംപുർ: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ നേതൃത്വത്തിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മോസ്ക് നിർമാണം തുടങ്ങി.
അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനിടെയാണു എംഎൽഎ ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ മോസ്കിന്റെ നിർമാണം. വർഗീയരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്നുകാട്ടി കഴിഞ്ഞദിവസം ഹുമയൂൺ കബീറിനെ പാർട്ടിയിൽനിന്ന് സസ്പൻഡ് ചെയ്തിരുന്നു. അതേസമയം തൃണമൂൽ കോൺഗ്രസ് നേതൃത്വം കാരണം വ്യക്തമാക്കിയിട്ടില്ല.
മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് മോസ്ക്. ആളുകൾ കൂട്ടത്തോടെ ഇഷ്ടികയും സിമന്റുമായി മുദ്രാവാക്യം വിളികളോടെ നിർമാണസ്ഥലത്ത് എത്തുകയായിരുന്നു. 1992 ഡിസംബര്‍ 6ന് അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാർഷികദിനത്തിലായിരുന്നു തറക്കല്ലിടൽ. പോലീസും ദ്രുതകർമസേനയും കനത്ത സുരക്ഷയൊരുക്കിയതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാകുകയായിരുന്നു.
ഉച്ചയോടെ ഖുര്‍ആന്‍ പാരായണം ചെയ്തായിരുന്നു ചടങ്ങുകളുടെ തുടക്കം. സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് മതപുരോഹിതര്‍ ഉള്‍പ്പെടെ പങ്കെടുത്തു. ദേശീയ പാതയില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ 3000 വോളണ്ടിയര്‍മാരെ സംഘാടകര്‍ നിയോഗിച്ചിരുന്നു.
ഭരണഘടനാവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ആരാധനാലയങ്ങൾ പണിയുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹുമയൂൺ കബീർ പറയുന്നു. നാലുലക്ഷം പേർ ചടങ്ങിൽ പങ്കെടുത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിഭജനരാഷ് ട്രീയത്തിനു മുന്നിൽ പശ്ചിമബംഗാൾ ഒരിക്കലും തല കുനിക്കില്ലെന്ന് രാവിലെ സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു. വർഗീയശക്തികൾക്കെതിരേ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തൃണമൂലിന്റെ ഗ്രാമ പഞ്ചായത്ത് മെംബറായ ബാബു മോണ്ടലാണ് മരിച്ചത്. സംപുയ്പര-ബസുകാതി ഗ്രാമ പഞ്ചായത്തിലെ മെംബറാണ് ബാബു മോണ്ടൽ.
ബാബുവിന്റെ അനുയായി അനുപം റാണയ്ക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നോർത്ത് ഹൗറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബാബു മോണ്ടലും അനുപമും ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. നിശ്ചിന്ത-ബുറോ ഷിബ്ടാള പ്രദേശത്ത് വച്ച് രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പ്പിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ബാബു വൈകാതെ മരിച്ചു. അനുപം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തൃണമൂൽ നേതാക്കളെ വെയിവച്ചതിന് ശേഷം അക്രമികൾ കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ പോലീസ് കമ്മീഷ്ണർ പ്രവീൺ ത്രിപാദി അറിയിച്ചു. അന്വേഷണം ഊർജിതമായ നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പ്രവീൺ ത്രിപാദി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ ആക്രമിച്ച കേസിൽ ദുറൊന്തോ എന്നറിയപ്പെടുന്ന അബുൾ ഹുസൈൻ മൊള്ളയെ സിബിഐ അറസ്റ്റ് ചെയ്തു.
2024 ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇഡി സംഘത്തെയാണ് ഒരു കൂട്ടമാളുകൾ ആക്രമിച്ചത്.
ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
പ്രാദേശിക കോടതി നിരവധി നോട്ടീസുകളും ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടും മുങ്ങിനടന്നിരുന്ന പ്രതിയാണ് ചൊവ്വാഴ്ച സൗത്ത് 25 പർഗനാസ് ജില്ലയിൽ വച്ച് പിടിയിലായത്. 2024 മാർച്ചിൽ കേസിന്റെ അന്വേഷണച്ചുമതല കൽക്കട്ട ഹൈക്കോടതി സംസ്ഥാന പോലീസിൽ നിന്നും സിബിഐയിലേക്ക് മാറ്റുകയായിരുന്നു.
National
ഷിംല: 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ എംപി. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ബംഗാളിൽ വിജയിക്കുകയെന്നും അനുരാഗ് പറഞ്ഞു.
"ബിഹാറിലെ പോലെ വലിയ വിജയമായിരിക്കും ബംഗാളിലും. ബിജെപി അധികാരത്തിലെത്താൻ സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്. തൃണമൂലിനെയും മമത ബാനർജിയേയും അവർക്ക് മടുത്തു. ഇനി അവർ തൃണൂലിനെ വിജയിപ്പിക്കില്ല.'-അനുരാഗ് പറഞ്ഞു.
"പരാജയ ഭീതിയിലാണ് മമതയും പാർട്ടിയും. അധികാരത്തിന്റെ അവസാന നാളുകളിലാണ് തൃണമൂൽ. അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് സംസ്ഥാനം പൊറുമുട്ടിരിക്കുകയാണ്. ബംഗാളിൽ പരാജയപ്പെടുമെന്ന് മമതയ്ക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സംഘർഷത്തിലേയ്ക്ക് നീങ്ങും എന്നൊക്കെ പറയുന്നത്.'-അനുരാഗ് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: എസ്ഐആറിലൂടെ സംസ്ഥാനത്തെ ഒരു വോട്ട് പോലും നീക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിൽ താൻ ഇരിക്കുന്നിടത്തോളം കാലം ഒരാളും എസ്ഐആറിനെ ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു.
"എന്തിനാണ് എസ്ഐആർ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തതയില്ല. ബംഗ്ലാദേശികളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാനാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തിനാണ് എസ്ഐആർ നടത്തുന്നത്.'- മമത ചോദിച്ചു.
"ഒരു കാര്യം പ്രധാനമന്ത്രിയും ബിജെപിയും ഓർക്കുന്നത് നല്ലതാണ്. ഇതേ വോട്ടർ പട്ടിക വച്ച് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിങ്ങൾ മൂന്നാം തവണയും അധികാരത്തിലെത്തിയത്. ഈ വോട്ടർ പട്ടികയിലെ ആളുകളെ നീക്കം ചെയ്യുകയാണെങ്കിൽ കേന്ദ്ര സർക്കാരും രാജിവച്ച് പുറത്തുപോകണം. അതാണ് വേണ്ടത്.'-മമത കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാമിക്ക് ഭട്ടാചാര്യ. ബിജെപിയെ വിജയിപ്പിക്കാനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും സാമിക്ക് പറഞ്ഞു.
"2026ൽ ബംഗാളിൽ ബിജെപി ഭരണം നേടും. അത് ഉറപ്പാണ്. കാരണം തൃണമൂലിന്റെ ഭരണം ജനങ്ങൾക്ക് മടുത്തു. മമതയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണ്. എല്ലാ മേഖലകളെയും അവർ തകർത്തു.'-സാമിക്ക് അഭിപ്രായപ്പെട്ടു.
"മഹാ ജംഗിൾ രാജാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ബിഹാറിൽ സംഭവിച്ചത് തന്നെ ബംഗാളിലും നടക്കും. എൻഡിഎ വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് ഭരണത്തിലെത്തും. ക്രമസമാധാന നില അടക്കം തകർന്ന സംസ്ഥാനത്ത് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.'-സാമിക്ക് കുറ്റപ്പെടുത്തി.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ രാജ്ഭവനിൽ അക്രമികളെ പാർപ്പിച്ചെന്ന തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയുടെ ആരോപണത്തിന് പിന്നാലെ ഗവർണറുടെ നേതൃത്വത്തിൽ രാജ്ഭവനിൽ പരിശോധന.
പരിശോധനയിൽ വിവിധ സേനകൾ പങ്കെടുത്തു. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ എസ്ഐആറിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ്-ഗവർണർ പോര് രൂക്ഷമാകുകയാണ്. എസ്ഐആർ നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ ഗവർണറെ വിമർശിച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കല്യാൺ ബാനർജി എംപി ഗുരുതര ആരോപണം ഉന്നയിച്ചത്.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ അക്രമികളെ ആയുധങ്ങളുമായി രാജ്ഭവനിൽ പാർപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പിന്നാലെയാണ് ഗവർണർ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ രാജ്ഭവൻ മുഴുവൻ അരിച്ചുപെറുക്കാൻ ഉത്തരവിട്ടത്.
പോലീസ്, സിആർപിഎഫ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയെല്ലാം തിരച്ചിലിനെത്തി. ഒന്നും കണ്ടെത്തിയില്ലെന്നും തെറ്റായ ആരോപണം ഉന്നയിച്ച എംപി 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.
കല്യാൺ ബാനർജിക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഗവണർ ലോക്സഭ സ്പീക്കർക്ക് കത്തയക്കും. മറ്റ് നിയമപരമായ വഴികളും നോക്കുമെന്നും സി.വി. ആനന്ദബോസിന്റെ ഓഫീസ് അറിയിച്ചു.
National
കോൽക്കത്ത: ബിഹാറല്ല ബംഗാളെന്നും മമത ബാനർജി തന്നെ നാലാം തവണയും സംസ്ഥാനം ഭരിക്കുമെന്നും തൃണമൂൽ കോൺഗ്രസ്. ബിഹാറിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാൾ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ആയിരുന്നും തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.
ബംഗാൾ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂലിന്റെ മുതിർന്ന നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞു. ബംഗാളിന്റെ ഭാഷയെയും, പ്രതീകങ്ങളെയും സംസ്കാരത്തെയും അപമാനിച്ച ബിജെപിയോട് ജനങ്ങൾ പൊറുക്കില്ലെന്നും സാഗരിക ഘോഷ് തുറന്നടിച്ചു.
2026ലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിന്റെ അയൽ സംസ്ഥാനമായ ബംഗാൾ പിടിക്കണമെന്നാണ് ബിജെപി പ്രവർത്തകർക്ക് ലഭിച്ച നിർദേശം. ബിഹാറിലെയും ബംഗാളിലും രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമാണ്.
ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. ബിജെപിയെ ബംഗാളിൽ ശത്രുവായാണ് കാണുന്നത്. ജനങ്ങളുട അനുഗ്രഹം എന്നും മമത ബാനർജിക്ക് ഒപ്പമാണ്. ദീദി നാലാം വട്ടവും ബംഗാൾ ഭരിക്കുമെന്നും തൃണമൂൽ നേതാക്കൾ തുറന്നടിച്ചു.